Monday, May 25, 2015

vanami prone

കുഫോസ് നടത്തുന്ന വനാമി ചെമ്മീന്‍കൃഷി വിജയത്തിലേക്ക് കൃഷിരീതികള്‍ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച വനാമി ചെമ്മീന്‍ കൃഷി വിജയത്തിലേക്ക്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന കൃഷി ആരംഭിച്ച് 70 ദിവസത്തിന് ശേഷം പരിശോധന നടത്തിയപ്പോള്‍ നാല് കുളങ്ങളിലായി 80 ശതമാനത്തിലധികം അതിജീവന നിരക്കില്‍ ഏകദേശം ഒന്നേക്കാല്‍ ടണ്ണോളം തൂക്കത്തില്‍ വനാമി ചെമ്മീന്‍ വളര്‍ച്ച നേടിയതായി കണ്ടെത്തി. കൃഷിയുടെ ഇതുവരെയുള്ള ഘട്ടങ്ങളില്‍, കേരളത്തിന്റെ കാലാവസ്ഥയിലും ഓരുജലപ്രത്യേകതകള്‍ക്കും പൂര്‍ണ്ണമായും ഇണങ്ങുന്നതാണ് വനാമി ചെമ്മീനെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ കണക്കെടുപ്പനുസരിച്ച് പരീക്ഷണാടിസ്ഥാനത്തിലുള്ള വനാമി ചെമ്മീന്‍കൃഷി വന്‍വിജയമാകുമെന്നാണ് പ്രതീക്ഷ. മറ്റു ചെമ്മീന്‍കൃഷിരീതികളില്‍ നിന്ന് വ്യത്യസ്തമാണ് വനാമിചെമ്മീന്‍ കൃഷി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് കൃഷിരീതികള്‍ പരിചയെപ്പടുത്തുന്നതിനും ഫാം സന്ദര്‍ശനമടക്കമുള്ള പരിശീലനത്തിന്റെ ഭാഗമായാണ് രണ്ട് മാസം തികഞ്ഞ വനാമികൃഷിയുടെ പരിശോധന നടത്തിയത്. ചെന്നൈ ആസ്ഥാനമായുള്ള കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെ (സി എ എ) ലൈസന്‍സോടു കൂടി കേരളത്തില്‍ ആദ്യമായി കുഫോസ് ആരംഭിച്ച വനാമി ചെമ്മീന്‍ കൃഷി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു. കുഫോസിന്റെ പുതുവൈപ്പിനിലുള്ള ഫിഷറീസ് സ്റ്റേഷനിലാണ് കൃഷി നടന്നുകൊണ്ടിരിക്കുന്നത്. പരിശീലനപരിപാടി വൈസ്ചാന്‍സലര്‍ പ്രൊഫ. ബി മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് കേരളത്തില്‍ വനാമി വിപ്ലവംതന്നെ ഉണ്ടാകുമെന്നും ചെമ്മീന്‍കൃഷിയില്‍ സംസ്ഥാനത്തിന് പഴയപ്രതാപം തിരിച്ചുപിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മൂന്ന് ലക്ഷം ടണ്‍ ഉല്‍പാദനമുള്ള വനാമി 2016 ഓടുകൂടി ഉല്‍പാദനം 5 ലക്ഷമായി വര്‍ധിപ്പിക്കാനാകും. താരതമ്യേന അസുഖബാധ സാധ്യത കുറവുള്ള വനാമികൃഷി, കര്‍ഷകര്‍ ഏറ്റെടുത്ത് നടത്തിയാല്‍ മാത്രമേ സംസ്ഥാനത്തിന് മുന്നേറ്റം നടത്താനാകൂവെന്നും വൈസ്ചാന്‍സലര്‍ പറഞ്ഞു. സിഎഎ മെംബര്‍ സെക്രട്ടറി ഡോ. പി. രവിചന്ദ്രന്‍, കേന്ദ്ര ഓരുജലമത്സ്യകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.കെ. വിജയന്‍, എംപിഇഡിഎ ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി, എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞന്‍ വികാസ് എന്നിവര്‍ വനാമികൃഷിരീതികളെക്കുറിച്ചും ലൈസന്‍സ് ലഭിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും കര്‍ഷകരെ ബോധവല്‍ക്കരണം നടത്തി. കുഫോസിലെ വിജ്ഞാനവ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ഡെയസി കാപ്പന്‍ സ്വാഗതവും ഡോ. കെ. ദിനേശ് നന്ദിയും പറഞ്ഞു. അടുത്ത ജൂണ്‍ അവസാനവാരത്തോടെ പരീക്ഷണാടിസ്ഥാനത്തിലുള്ള വനാമികൃഷി വിളവെടുക്കാനാകും.

No comments:

Post a Comment